Tuesday, August 12, 2008

പലായനം

നഷ്ടമാകുന്നെനിക്കിന്നെന്‍റെ ജീവിതം
നഷ്ടപ്പെടുന്നെനിക്കെന്‍റെ സ്വത്വം
അന്യമായ് തീരുന്നു ആകാശനീലിമ
അറിയാതെ പോകുന്നു തോട്ടയല്‍ക്കാര്‍...
കത്തുന്നു ആകാശം, കത്തുന്നു ഭൂമിയെന്‍-
ചുറ്റിലും കത്തുന്നു പച്ച ജീവന്‍
ചിതറിത്തെറിച്ചു കിടക്കുന്നു ചുറ്റിനും
മാനുഷര്‍ കഷണങ്ങള്‍ കഷണങ്ങളായ്
കരിയുന്ന മാംസത്തിന്‍ ഗന്ധം വഹിക്കുന്ന
കാറ്റിന്റെ ഭാവവും രാക്ഷ്സീയം
ഒരു കയ്യിലന്നവും മറുകയ്യിലായുധവു-
മേന്തിപ്പറക്കുന്നു ശാന്തിദൂതര്‍...
എന്‍റെ നാടെന്നുറക്കെ പറയുവാന്‍
വെമ്പുന്ന നെഞ്ചു പിളര്‍ക്കുന്നു കൊള്ളിയാന്‍
വെമ്പുന്ന നെഞ്ചു പിളര്‍ക്കുന്നു കൊള്ളിയാന്‍
കാലടിചോട്ടിലെ മണ്ണൂര്‍ന്നു പോകവേ
കാരാഗൃഹങ്ങളില്‍ സ്വപ്‌നങ്ങള്‍ തേങ്ങവേ
പൂവിന്‍റെ ഹൃദയം കരിഞ്ഞുണങ്ങീടവേ
പുഴകള്‍ മാറിലിന്നഗ്നിയുരുകവേ
നൊമ്പരപ്പൂവിന്നു നെഞ്ചോടടുക്കിയെന്‍
സംസ്കാര സ്മൃതികളും തോളിലേന്തി
യാത്ര പറഞ്ഞു പിരിയുവാനാവാതെ
തറവാട്ടുകെട്ടില്‍ വിതുമ്പി നില്‍ക്കെ
ജന്മജന്മാന്തര ബന്ധത്തിന്‍ കണ്ണികള്‍
പിന്‍വിളി വിളിക്കുന്ന പോലെ
പലായനം മഹാത്മാര്‍ഗവും ചൂണ്ടിയാ
വിശ്വരക്ഷകര്‍ മുന്നില്‍ ചിരിച്ചു നില്‍ക്കുമ്പോള്‍
ഇടറിത്തകര്‍നങ്ങു വീണു മറഞ്ഞുവെന്‍
ഇടനെഞ്ചിന്‍ പിന്‍ വിളികളുള്ളില്‍....

No comments: